പത്തനംതിട്ട; വി.ഡി.സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചതിൽ മലക്കംമറിഞ്ഞ് കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാറിന്റെ പുതിയ വിശദീകരണം.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ താൻ വനവാസത്തിനു പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. സതീശന് വനവാസത്തിന് പറ്റിയ കാടുകൾ കോന്നിയിലുണ്ടെന്ന് ജനീഷ് ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതോടെയാണ് ജനീഷ് കുമാർ നിലപാട് മാറ്റിയത്.
ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുമായിരുന്നു ജനീഷ് കുമാർ പറഞ്ഞിരുന്നത്. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന സതീശന്റെ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചിരുന്നു.
യുഡിഎഫ് പരാജയപ്പെടുമെന്നും തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേയ്സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹം തിരുത്തിയത്.